Saturday, November 6, 2010

ശാന്തിനഗര്‍ വാര്‍ഡിലെ തോല്‍വി; യൂത്ത്‌ലീഗ് ഭാരവാഹിക്കെതിരെ അന്വേഷണം.

വേളം: ശാന്തിനഗര്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ.കെ. ബഷീര്‍ ഹാജി  തോറ്റതിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശാന്തിനഗറിലെ ഒ.കെ. റിയാസിനെതിരെ യൂത്ത്‌ലീഗ് കമ്മിറ്റി അന്വേഷണ കമീഷനെ നിയമിച്ചു.
വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്ന റിയാസ് അത് ലഭിക്കാത്തതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു ലഭിക്കാന്‍ രഹസ്യ നീക്കം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.
റിയാസിനെ മാറ്റിനിര്‍ത്തി കഴിഞ്ഞദിവസം പ്രസിഡന്റ് ടി.കെ. അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടി.കെ. മുഹമ്മദ് റിയാസിനെ ചെയര്‍മാനാക്കി അന്വേഷണ സമിതിയെ തീരുമാനിച്ചത്. സമിതി റിപ്പോര്‍ട്ടില്‍ ആരോപണം തെളിഞ്ഞാല്‍ റിയാസിനെതിരെ നടപടിക്ക് മേല്‍ക്കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്യും. എന്നാല്‍, തന്നെയോ, കെ. പോക്കറിനെയോ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ശാഖാ കമ്മിറ്റിയിലെ അഭിപ്രായമെന്നും അത് അംഗീകരിക്കാതെ ചിലര്‍ മേല്‍ഘടകത്തെ സ്വാധീനിച്ച് ബഷീര്‍ ഹാജിക്ക് സീറ്റ് വാങ്ങിക്കൊടുക്കുകയാണുണ്ടായതെന്ന് ഒ.കെ. റിയാസ് പറഞ്ഞു.
ഒരു കോണ്‍ഗ്രസുകാരനും സീറ്റിനുവേണ്ടി ശക്തമായി അവകാശമുന്നയിച്ചിരുന്നെന്നും അയാള്‍ക്ക് പഞ്ചായത്തില്‍ ഏതെങ്കിലും ഒരു ജോലി വാഗ്ദാനം ചെയ്ത് പിന്തിരിപ്പിക്കുകയാണുണ്ടായതെന്നും റിയാസ് പറഞ്ഞു.
സീറ്റിന് ചോദിച്ച വിരോധത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതകൊണ്ട് താന്‍ ഇത് കണക്കിലെടുക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും റിയാസ് പറഞ്ഞു.

1 comment:

  1. റിയാസിനു വികസന മുന്നനിക്കാര്‍ കാശ് കൊടുത്തുവെന്നും ഖത്തരിലേക്ക് വിസ നല്‍കുമെന്നും വീട് പണി പൂര്തിയാക്കിക്കൊടുക്കമെന്നും വാഗ്ദാനം നല്‍കിയെന്നും ആണ് റിയാസിന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല സ്വന്തം ജ്യേഷ്ടന്‍ പോലും ആരോപിക്കുന്നത്. അന്വേഷണം നടക്കട്ടെ. വസ്തുതകള്‍ പുറത്തു വരട്ടെ. അന്വേഷണ റിപ്പോര്ടിനായി കാത്തിരിക്കാം. ‍

    ReplyDelete